പെരിന്തൽമണ്ണ: ആനമങ്ങാട് കുന്നുമ്മൽ ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിനിടെ ഉണ്ടായ അക്രമസംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ക്രിമിനൽ കേസ് പ്രതിയും ആനമങ്ങാട് സ്വദേശിയുമായ ചോലക്കൽ ജയരാജ് (31), ചിറ്റോടിയിൽ ജിഷ്ണു (26), ആനമങ്ങാട് വടക്കൻ സിറ്റി സ്വദേശി മാങ്ങന്പറ്റ കൃഷ്ണകുമാർ (37), കാറൽമണ്ണ സ്വദേശി മുക്കിൽ സുജിത്ത് (21) എന്നിവരെയാണ് പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുമേഷ് സുധാകരൻ അറസ്റ്റ് ചെയ്തത്.
ഈ മാസം രണ്ടിനും മൂന്നിനുമാണ് കേസിനാസ്പദമായ സംഭവം. രണ്ടിന് രാത്രി എട്ടരയോടെ ആനമങ്ങാട് കുന്നുമ്മൽ ക്ഷേത്രത്തിലെ പൂരത്തിനോടനുബന്ധിച്ച് മുഴന്നമണ്ണ ദേശക്കാരുടെ വേലവരവിൽ പങ്കെടുത്ത് വരും വഴി കുന്നുമ്മൽ ക്ഷേത്ര ഗ്രൗണ്ടിന് സമീപത്ത് വച്ച് പ്രതികൾ മുഴന്നമണ്ണ സ്വദേശി സ്വരൂപിനെ മർദിക്കുകയും ഇരുന്പ് വടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.
മൂന്നിന് രാത്രി 11ഓടെ മുഴന്നമണ്ണ സ്വദേശി അക്ഷയ്കുമാറിനെയും സുഹൃത്തിനെയും സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ അക്ഷയ്കുമാറിന് പെരിന്തൽമണ്ണ ആശുപത്രിയിൽനിന്ന് പ്രാഥമിക ശുശ്രൂഷ നൽകി വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്വരൂപിനും സാരമായ പരിക്കുണ്ട്. ജയരാജിനെതിരേ അഞ്ച് ക്രിമിനൽ കേസുകളുള്ളതായി പോലീസ് അറിയിച്ചു.